Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
"നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം,അതികാലത്ത് എഴുന്നേറ്റ് മുന്തിരി വള്ളികൾ തളിർത്തുവോ എന്നും മാതളനാരകം മൊട്ടിട്ടുവോ എന്നും നോക്കാം, അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും." സോളമന്റെ ഉത്തമഗീതത്തിലെ ഈ വരികൾ കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും ഉള്ളിൽ പൂത്ത് നിൽക്കാൻ കാരണം കേരളക്കര കൊണ്ടാടിയ സോഫിയയുടെയും സോളമന്റെയും പ്രണയമാണ്. മഴ പെയ്യുമ്പോൾ ഇന്നും ജയകൃഷ്ണനെയും ക്ലാരയേയും അവരുടെ പ്രണയത്തെയും ഓർമ്മിക്കുന്ന അനേകം മലയാളികളുണ്ട്. മുത്തിനുള്ളിൽ ഒതുങ്ങുന്ന ഗന്ധർവനെ കാത്തിരിക്കുന്ന കന്യകമാരും ഈ മലയാളക്കരയിലുണ്ട്. സാധാരണ പ്രേക്ഷകന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഈ ക്ലാസിക് ചിത്രങ്ങളുടെയെല്ലാം ശില്പി പത്മരാജൻ എന്ന മലയാളിയുടെ ഗന്ധർവ്വൻ ആയിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കഥ പറഞ്ഞ് ഹൃദയങ്ങൾ കീഴടക്കിയ പി പത്മരാജൻ എന്ന മഹാനായ എഴുത്തുകാരന്റെയും സംവിധായകന്റെയും ജന്മവാർഷിക ദിനമാണ് ഇന്ന്.
1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും മകനായി പിറന്ന പി പത്മരാജൻ തന്റെ ആദ്യകാല ചെറുകഥയായ ലോല എന്ന അമേരിക്കൻ പെൺകുട്ടിയുടെ കഥയിലൂടെയാണ് ജനശ്രദ്ധയാർജ്ജിക്കുന്നത്. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ പത്മരാജൻ കൃതികൾ ശ്രദ്ധേയമായതിന് ശേഷമാണ് ഇദ്ദേഹം വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. 1975-ൽ പ്രയാണം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതികൊണ്ടായിരുന്നു സിനിമാലോകത്തേക്കുള്ള പത്മരാജന്റെ പ്രവേശനം. ഭരതനുമായുള്ള കൂട്ട്കെട്ട് പത്മരാജന്റെ കലാജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. പത്മരാജൻ ആദ്യമായി സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രം വലിയ തോതിലുള്ള നിരൂപകപ്രശംസ നേടിയതോടെ പത്മരാജൻ സാധാരണക്കാരന്റെ അസാധാരണ സംവിധായകനായി. പെരുവഴിയമ്പലത്തിലൂടെ ശ്രദ്ധേയനായ നടനായി ഉയർന്ന വന്ന അശോകന്റെയും ജന്മദിനം ഇന്നാണെന്നത് മറ്റൊരു യാദൃശ്ചികത കൂടിയാണ്.
പിന്നീട് പത്മരാജൻ ഒരുക്കിയ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, തൂവാനത്തുമ്പികൾ, നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മൂന്നാം പാക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഇന്നലെ, തിങ്കളാഴ്ച നല്ല ദിവസം മുതലായ ചിത്രങ്ങൾ അദ്ദേഹത്തെ മലയാളത്തിലെ ക്ലാസിക് സംവിധായകരുടെ പട്ടികയിലെത്തിച്ചു. ഞാൻ ഗന്ധർവ്വൻ എന്ന മലയാളികൾ ഒരിക്കലും മറക്കാത്ത പ്രണയ കാവ്യമാണ് പത്മരാജന്റെ അവസാന ചിത്രം. ഒരുപാട് കഥകൾ പറയാൻ ബാക്കിവെച്ച് 1991 ജനുവരി 24 ന് പത്മരാജൻ നമ്മെ വിട്ട് പിരിഞ്ഞുപോയി. സംസ്ഥാന അവാർഡ്, ഫിൽംഫെയർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് മുതലായ ഒട്ടനവധി പുരസ്ക്കാരം നൽകി പത്മരാജനെ രാജ്യം ആദരിച്ചിട്ടുണ്ട്.
23.68°C








