Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫോറൻസിക് സിനിമയിറങ്ങി അഞ്ചാം ദിവസമാകുമ്പോൾ പ്രേക്ഷകർ സമ്മിശ്ര അഭിപ്രായങ്ങളാണ് സിനിമയെക്കുറിച്ച് പറയുന്നത്. ഗംഭീര ത്രില്ലർ എന്ന് പറഞ്ഞവരും വല്ലാതെ ബോറടിപ്പിക്കുന്ന ഇമോഷണൽ ഡ്രാമ എന്ന് പറഞ്ഞവരുമുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ സൂചിപ്പിച്ചുകണ്ടത് അഞ്ചാം പാതിരയേക്കാൾ കൊള്ളാം, അഞ്ചാം പാതിരയുടെ അത്ര പോരാ എന്ന വിധത്തിലുള്ള താരതമ്യമാണ്. അഞ്ചാം പാതിരയും ഫോറൻസിക്കും സാമ്പത്തിക വിജയം നേടിക്കൊണ്ടിരിക്കുന്നതോടെ മലയാള സിനിമയിൽ ഇനി സൈക്കോപാത്ത് സീരിയൽ കില്ലർ സിനിമകളുടെ കാലമായിരിക്കും വരാൻ പോകുന്നതെന്നാണ് ചിലരുടെ അഭിപ്രായം.
പോലീസുകാരല്ലാത്ത, എന്നാൽ ചില പ്രത്യേക സാഹചര്യത്തിലും താൽപര്യത്തിലും അന്വേഷണസംഘത്തിൽ ഉൾപ്പെട്ട, കേസിന്റെ സുപ്രധാന വഴിത്തിരിവാകുന്ന പല കാര്യങ്ങളും കണ്ട് പിടിക്കുന്ന വിദഗ്ദരാണ് ഈ രണ്ട് സിനിമയിലെയും നായകന്മാർ. ഹോളിവുഡ് സൈക്കോപാത്ത് സിനിമകളിൽ വളരെ അപൂർവമായി മാത്രം കാണുന്നതരത്തിലുള്ള പേഴ്സണൽ ഇമോഷണൽ ഡ്രാമയുടെ അംശങ്ങൾ ഈ രണ്ട് സിനിമയിലും ഉള്ളതായി കാണാം. ഇത് വളരെ അനാവശ്യവും ത്രില്ല് നശിപ്പിക്കുന്നതുമാണെന്ന് ഒരുകൂട്ടർ പറയുമ്പോൾ മറ്റൊരു കൂട്ടർ അത്തരമൊരു ഘടകം സിനിമകളുടെ മേന്മയായും എണ്ണുന്നുണ്ട്. എന്നാൽ അഞ്ചാം പാതിരയിൽ നിന്നും വിഭിന്നമായി ഇത്തരം നാടകീയതകൾ ഫോറൻസിക്കിൽ എത്തുമ്പോൾ കുറച്ചുകൂടി ബോറടിപ്പിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാക്ഷസൻ എന്ന സിനിമയുമായുള്ള ഇരു ചിത്രങ്ങളുടെയും ബന്ധം പലരും സൂചിപ്പിച്ചുകഴിഞ്ഞതാണ്. ഫോറൻസിക്കിൽ സീരിയൽ കില്ലറിന്റെ ഇരകളെല്ലാം കുട്ടികളായിരുന്നു എന്നത് ചിത്രത്തെ രാക്ഷസനോട് കൂടുതൽ അടുപ്പിക്കുന്നുമുണ്ട്.
മനഃശാസ്ത്രത്തിന്റെയും സൈക്കോതെറാപ്പിയുടെയും ചില ഘടകങ്ങൾ ഇരു ചിത്രങ്ങളിലും ഫലപ്രദമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. മനസികരോഗികളെല്ലാം എളുപ്പത്തിൽ കൊലയാളികൾ ആകുമെന്നോ, കൊലയാളികൾ ആക്കപ്പെടാൻ സാധ്യതയുണ്ടെന്നോ ഉള്ള തെറ്റായ സന്ദേശം ഇരു സിനിമകളും പങ്കുവെയ്ക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള ആക്ഷേപം.
ഇക്കഴിഞ്ഞയിടയ്ക്ക് ദേവനന്ദയെന്ന ആറ് വയസുകാരിയെ കാണാതായതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതുമായ സംഭവവികാസങ്ങളെത്തുടർന്ന് എല്ലാവരും വിദഗ്ദ രാസപരിശോധനാ ഫലത്തിനായി കാത്തിരുന്ന നാളുകളിലാണ് 'ഫോറൻസിക്' കത്തിപ്പടർന്നത്. യുവാക്കളുടെ പ്രിയതാരം ടോവിനോ തോമസ് ഒരു ഫോറൻസിക് വിദഗ്ദന്റെ വേഷത്തിലെത്തുന്നതിന്റെയും, തുണിയിൽ പറ്റിപ്പിടിച്ച ത്വക്കിലെ കോശങ്ങൾ മുതൽ കണ്ടെത്തുന്നതിന്റെയും മറ്റും രാസപരിശോധനാ അത്ഭുതങ്ങൾ വിശദീകരിക്കുന്നതിന്റെയും കൗതുകം തീർച്ചയായും ചിത്രത്തിനുണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും ആകാംഷയുയർത്തുന്നതായിരുന്നു. മംമ്ത മോഹൻദാസിന്റെ സ്‌ക്രീൻ പ്രെസൻസും പോലീസ് ഉദ്യോഗസ്ഥയായുള്ള വേഷപ്പകർച്ചയും അഭിനയവും അഭിനന്ദനാർഹമാണ്. സെവൻത്ത് ഡേയ് എന്ന നല്ല ചിത്രത്തിലൂടെ പ്രശസ്തനായ അഖിൽ പോളും സുഹൃത്ത് അനസ് ഖാനും ഒന്നിച്ച് രചനയും സംവിധാനവും നിർവ്വഹിച്ചുവെന്ന പ്രത്യേകതയും സിനിമയ്ക്ക് മുൻപ് തന്നെ കൂടുതൽ പ്രചാരണം നേടാൻ കാരണമായിരുന്നു.
ശക്തമായ തിരക്കഥയുണ്ടായിരുന്നിട്ടുകൂടി പ്രേക്ഷകരുടെ മുഴുവൻ നേരത്തെയും ശ്രദ്ധ പിടിച്ചുപറ്റാൻ സിനിമയ്ക്ക് കഴിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരിക്കും ഉത്തരം. എങ്കിലും ചിത്രം അപ്പാടെ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോർ ആണ് ചിത്രത്തിൽ നന്നായി സ്‌കോർ ചെയ്തത്. സീരിയൽ കില്ലർ സൈക്കോ ത്രില്ലർ ജോണറോട് പ്രേക്ഷകർക്ക് എക്കാലവും ഉണ്ടായിരുന്ന താല്പര്യം ഇടവിട്ടിടവിട്ട് ട്വിസ്റ്റുകൾ നൽകി നിലനിർത്തുന്നതിൽ വലിയൊരളവോളം ഈ സിനിമ വിജയിച്ചിട്ടുണ്ടെന്ന് ധൈര്യമായി പറയാം.
23.68°C








