Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്‌കാര ചടങ്ങുകൾക്ക് ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണിൽ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാനൊരുങ്ങി ലത്തീൻ സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അർത്തുങ്കൽ സെയ്ന്റ് ജോർജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ സംസ്‌കാരം നടക്കുന്നത് എന്ന് അർത്തുങ്കൽ സെയ്ന്റ് ജോർജ് പള്ളി അധികൃതർ പറയുന്നു.
പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയിൽ അടക്കുന്ന മൃതദേഹം വർഷങ്ങൾ കഴിഞ്ഞാലും മണ്ണോടു ചേരുന്നില്ല. ഇത് മനസിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഴയ യഹൂദ രീതിയിൽ കച്ചയിൽ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് അർത്തുങ്കൽ സെയ്ന്റ് ജോർജ് പള്ളി നടപ്പിലാക്കുന്നത്.
ചുള്ളിക്കൽ ഫിലോമിന പീറ്ററുടെ സംസ്‌കാരമായിരുന്നു ഇത്തരത്തിൽ ആദ്യമായി നടത്തിയത്. തീരദേശ മണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീർണിക്കുന്നത് വൈകിക്കും. ഈ സാഹചര്യത്തിൽ വികാരി ഫാദർ ജോൺസൺ തൗണ്ടയിലാണ് പുതിയ ആശയത്തിന് രൂപം നൽകിയത്. വിവിധ തലങ്ങളിൽ ഒരു വർഷത്തോളമായി നടന്ന ചർച്ചകൾക്കൊടുവിലാണ് പുതിയ രീതി നടപ്പിലാക്കിയത്.
പുതിയ സംസ്‌കാര രീതിക്കായി അർത്തുങ്കൽ ഇടവകയിലെ 949 കുടുംബങ്ങളുടെയും അഭിപ്രായം തേടിയിരുന്നു. 33 കുടുംബ യൂണിറ്റിലും ചർച്ച ചെയ്ത് ആശങ്ക പരിഹരിച്ചാണ് പുതിയ രീതി നടപ്പാക്കിയത് എന്ന് അർത്തുങ്കൽ സെയ്ന്റ് ജോർജ് പള്ളി അധികൃതർ പറഞ്ഞു. പാസ്റ്ററൽ കൗൺസിലിന്റെ അംഗീകാരവും പുതിയ രീതിക്ക് ലഭിച്ചിട്ടുണ്ട്.
പ്രകൃതിയോടിണങ്ങുന്നത് എന്നതിലുപരിയായി ഈ മാറ്റത്തിലൂടെ ചെലവ് കുറയ്ക്കാനും കഴിയും. മരണാനന്തര ശുശ്രൂഷകൾക്കായി പള്ളിയിൽ സ്റ്റീൽ പെട്ടികൾ തയാറാക്കിയിട്ടുണ്ട്. ഇത് മരണം നടക്കുന്ന വീടുകൾക്ക് നൽകും. സെമിത്തേരിയിൽ കുഴിവെട്ടി അതിൽ തുണി വിരിച്ച് പൂക്കൾ വിതറിയാണ് തുണിയിൽ പൊതിഞ്ഞ മൃതദേഹം അടക്കം ചെയ്യുക.
പലപ്പോഴും വൻ തുക മുടക്കിയാണ് ആളുകൾ ശവപ്പെട്ടികൾ വാങ്ങുന്നത്. എല്ലാ പെട്ടികൾക്കും പ്ലാസ്റ്റിക് ആവരണവും ഉണ്ടാകാറുണ്ട്. പുതിയ രീതി നടപ്പാക്കുന്നതോടെ എല്ലാത്തരം പ്ലാസ്റ്റിക്കും സംസ്‌കാരത്തിൽ നിന്ന് ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. കൂട്ടായ തീരുമാനത്തിലൂടെയാണിതു നടപ്പാക്കിയതെന്ന് സെൻട്രൽ കമ്മിറ്റി കൺവീനറും ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടോമി ഏലേശ്ശേരി പറഞ്ഞു. കോവിഡ് കാലത്തും സുപ്രധാന തീരുമാനവുമായി ക്രിസ്ത്യൻ സഭകൾ രംഗത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ആഴത്തിൽ സംസ്കരിക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ദഹിപ്പിക്കാൻ ചില സഭകൾ അനുമതി നൽകിയിരുന്നു.
23.67°C








