Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒക്ടോബർ ഒന്നിന് ഷിക്കാഗോ രൂപതയുടെ മെത്രാനായി മാർ ജോയ് ആലപ്പാട്ട് അഭിഷിക്തനാകും. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സീറോ മലബാർ രൂപതയായ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായാണ് മാർ ജോയ് ആലപ്പാട്ടിന്റെ നിയമനം. ഷിക്കാഗോയിലെ ബെൽവുഡിലുള്ള മാർതോമ്മാശ്ലീഹാ കത്തീഡ്രലിൽ വെച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുക. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു കഴിഞ്ഞു.
സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മെത്രാൻമാരും വൈദികരും അൽമായരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഇക്കാലമത്രയും ഷിക്കാഗോ രൂപതയെ നയിച്ച മാർ ജേക്കബ് അങ്ങാടിയത്തിനെ തദവസരത്തിൽ പ്രത്യേകം ആദരിക്കുന്നതുമായിരിക്കും.
കാനോൻ നിയമമനുസരിച്ച് മാർ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ 75-ാമത്തെ വയസിൽ മാർപ്പാപ്പയ്ക്ക് രാജി സമർപ്പിക്കുകയും മാർപ്പാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ്
മാർ ജോയ് ആലപ്പാട്ട് ഷിക്കാഗോ രുപതയുടെ അടുത്ത മെത്രാനായി നിയുക്തനായത്. ജൂലായ് മൂന്നിന് നിയമന ഉത്തരവ് ഷിക്കാഗോ രൂപതയിലും സീറോ മലബാർ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും വായിക്കുകയുണ്ടായി.
2001 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ഷിക്കാഗോ രുപതയ്ക്ക് അംഗീകാരം നൽകിയത്.
ടെക്‌സാസിലെ ഡാലസിൽ ആരംഭിച്ച സെന്റ് തോമസ് സീറോ മലബാർ ഇടവകയാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സീറോ മലബാർ ഇടവക. രൂപതയുടെ ആദ്യത്തെ ബിഷപ്പായ മാർ ജേക്കബ് അങ്ങാടിയത്താണ് ഇടവകയുടെ രൂപീകരണം സാധ്യമാക്കിയത്.
സ്ഥാനാരോഹണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. വികാരി ജനറാൾമാരായ ഫാ.തോമസ് കടുകപ്പിള്ളിയും ഫാ.തോമസ് മുളവനാലും ജനറൽ കൺവീനർമാരും, ജോസ് ചാമക്കാല ജനറൽ കോർഡിനേറ്ററും, ബ്രയൻ കുഞ്ചറിയായും ഡീന പൂത്തൻപുരക്കലും യൂത്ത് കോർഡിനേറ്റർമാരുമാണ്. മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
23.71°C








