Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പശ്ചാത്തലത്തില്‍ ഉംറ തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രായ പരിധിയാണ് അധികൃതര്‍ ഒഴിവാക്കിയത്. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഉംറ തീര്‍ഥാടനത്തിന് അനുമതിയുള്ളത്. ഈ നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്ത് കൊവിഡിന്റെ വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.

പുതിയ ഇളവ് പ്രകാരം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഉംറ തീര്‍ഥാടനം നിര്‍വഹിക്കാം. മുതിര്‍ന്ന മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉംറ തീര്‍ഥാടനത്തോടൊപ്പം മക്കയില്‍ വിശുദ്ധ ഹറം പള്ളിയിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും റൗദാ ശരീഫിലും പ്രാര്‍ഥനയ്ക്കും സന്ദര്‍ശനത്തിനും ഈ ഇളവ് ബാധകമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രായം കൂടിയവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീര്‍ഥാടനത്തിനുള്ള അനുമതി 18നും 50നും ഇടയില്‍ നിജപ്പെടുത്തിയത്. എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് പെരുമാറ്റച്ചട്ടങ്ങളും മുന്‍ കരുതല്‍ നടപടികളും പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം.

അതേസമയം, വിദേശത്തു നിന്നു വരുന്ന 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിലവിലുള്ള വിലക്ക് തുടരുമെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദിയില്‍ താമസിക്കുന്നവരാണെങ്കില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും അനുവദിക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ഒഴിവാക്കിയിട്ടുണ്ടെങ്കിലും മാസ്‌ക് ധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കണം. വാക്‌സിന്‍ സ്റ്റാറ്റസ് പരിശോധിച്ച് പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും മക്കയിലെയും മദീനയിലെയും പുണ്യ ഗേഹങ്ങളില്‍ പ്രവേശിക്കാനും വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്വന്തം നിലക്ക് പെര്‍മിറ്റ് എടുക്കാനുള്ള സൗകര്യം സൗദി ഹജ്ജ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. മാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗദിയിലെത്തിയ ശേഷം ഈ ആപ്പുകള്‍ വഴി പെര്‍മിറ്റ് സ്വന്തമാക്കാം. വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് സൗദിയിലെ ഉംറ ഏജന്‍സികള്‍ വഴിയായിരുന്നു നേരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇനി ഈ ഇടനിലക്കാരുടെ ആവശ്യമില്ലാതെ തന്നെ ഇവയ്ക്കുള്ള പെര്‍മിറ്റ് സ്വന്തമാക്കാം. ഈ സേവനം ലഭ്യമാകുന്നതിനായി ഈ രണ്ട് ആപ്പുകളും നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വീണ്ടും അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഇവര്‍ വിവരങ്ങള്‍ ഖുദൂം പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമേ രണ്ട് ആപ്ലിക്കേഷനുകള്‍ വഴി പെര്‍മിറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ. സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി ഉള്ളത്.


പുതിയ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും അനുഗ്രഹമാവും. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്ന നേരിട്ടുള്ള യാത്രാ വിലക്ക് നീങ്ങുന്നതോടെ തീര്‍ഥാടകരുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഡിസംബര്‍ ഒന്ന് മുതല്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഒഴിവാക്കപ്പെട്ട രാജ്യങ്ങളില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ എത്തുന്ന രാജ്യങ്ങളാണിവ.

അതിനിടെ, മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഉംറ തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്കും തവാഫിന് അനുമതി നല്‍കിത്തുടങ്ങി. വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന കര്‍മമാണ് തവാഫ്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒന്നര വര്‍ഷത്തിന് ശേഷമാണ് നീക്കിയത്. മക്കയിലെ തീര്‍ഥാടനം പൂര്‍ണ രീതിയില്‍ പുനരാരംഭിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഉംറ തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഹറം പള്ളിയുടെ ഒന്നാം നിലയിലാണ് തവാഫിന് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവും നമസ്‌കാരങ്ങളില്ലാത്ത സമയത്താണ് ഇതിനായി സജ്ജീകരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ 10 മണി വരെയും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുമായിരിക്കും ഇതിന് അനുമതിയുള്ളത്. ഉംറ തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് തവാഫ് ചെയ്യുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി പെര്‍മിറ്റുകള്‍ എടുക്കണം.

Readers Comment

Add a Comment