Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:48 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പള്ളിയിലെ പരിശുദ്ധമായ വിവാഹ കൂദാശാ വേളയില്‍ ഓര്‍ത്തഡോക്‌സ് അച്ചന്മാരുടെ തമ്മിലടി. വാഴ്ത്തുവാന്‍ വച്ചിരുന്ന വിവാഹ മന്ത്രകോടിയിലേക്കു ഛര്‍ദ്ദിച്ച് മുഖ്യകാര്‍മ്മികന്‍.... ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവപരമ്പരകളില്‍ ഏറ്റവും ലേറ്റസ്റ്റ് ആണ് കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനത്തില്‍പ്പെട്ട പടിഞ്ഞാറേ തെരുവ് ദേവാലയത്തില്‍ ഈ മാസം 16 നു നടന്ന വിവാഹ കൂദാശക്കാഴ്ചകള്‍.

പള്ളിയില്‍ വച്ച് വിവാഹം നടത്താന്‍ നിശ്ചയിച്ച് അനുമതി വാങ്ങിയ വരന്റെ വീട്ടുകാര്‍ വിവാഹ കൂദാശയ്ക്ക് മുഖ്യ കാര്‍മ്മികനായി, സ്വരമാധുര്യംകൊണ്ട് പേരുകേട്ട ബഹനാന്‍ കോരുത് അച്ചനെ ക്ഷണിച്ചു കൊണ്ടുവന്നതാണ് പള്ളി വികാരി ഫാ. അനില്‍ ജോണിനും ഫാ. ജേക്കബ് സാമുവലിനും പിടിക്കാഞ്ഞത്. സീനിയേഴ്‌സ് ആയ തങ്ങള്‍ ഇവിടുള്ളപ്പോള്‍ കൊച്ചച്ചനായ ബഹനാന്‍ അങ്ങനെ പാടി ആളാകുന്നതൊന്നു കാണട്ടെ!

ക്വയര്‍ തുടങ്ങിയപ്പോള്‍ മുതല്‍ പാട്ടുകാരന്‍ അച്ചന്റെ ഗാനാലാപനത്തിന് ഇടങ്കോലിടാന്‍ പറ്റുന്ന വേലകളൊക്കെ ഫാ. അനില്‍ ജോണും ഫാ. ജേക്കബ് സാമുവലും കൂടി നടത്തുന്നുണ്ട്. തീരെ സഹിക്കാതിരുന്നപ്പോള്‍ പാട്ടുകാരന്‍ അച്ചന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി സീനിയര്‍ അച്ചന്‍ പാട്ടും തുടങ്ങി. അതിനിടെയാണ്, നമസ്‌കാര മേശയ്ക്കു മുകളില്‍ വാഴ്ത്തിനു വച്ചിരുന്ന വധുവിന്റെ മന്ത്രകോടിയിലേക്ക് ബഹനാന്‍ അച്ചന്‍ തിരിഞ്ഞതും കുനിഞ്ഞതും.

'മണവാട്ടിയെ ആചാര്യന്‍ അണിയിക്കുന്നൂ മകുടം രമ്യം... 'എന്ന ക്വയര്‍ ഭാഗമെത്തിയപ്പോള്‍ കാര്‍മികത്വം വഹിക്കുന്ന ബഹനാന്‍ അച്ചന്‍ വാഴ്ത്തിനു കുനിയുകയാണെന്നാണ് വധൂവരന്മാരും അതിഥികളും വിചാരിച്ചത്. പക്ഷേ, സംഭവം 'വാളുവയ്പ്' ആണെന്ന് അതു കഴിഞ്ഞേ എല്ലാവരും അറിഞ്ഞുള്ളൂ. ഇടംവലം നിന്ന അച്ചന്മാരുടെ ഇടപെടല്‍ കാരണം പ്രഷര്‍ കൂടിയത് കൊണ്ടാണ്

കൊച്ചച്ചന്‍ ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണതെന്നാണ് ബഹനാന്‍ അച്ചന്റെ ഫാന്‍സ് പറയുന്നത്. അതല്ല, തലേന്നത്തെ സത്കാരത്തിന്റെ തിരുശേഷിപ്പ് ഛര്‍ദ്ദിലായി പുറത്തുവന്നതാണെന്ന് മറുപക്ഷം. കാര്യമെന്തായാലും കൂദാശ അലങ്കോലമായി, കര്‍മ്മിയായി വന്ന വികാരി വാഴ്ത്താന്‍ വച്ചിരുന്ന മന്ത്രികോടിയില്‍ വാളുവച്ചത് നാട്ടില്‍ പാട്ടുമായി.

പാട്ടു പാടാന്‍ മിടുക്കനായ ബഹനാന്‍ അച്ചന്‍ ആ വഴിക്ക് പത്തുകാശ് ഉണ്ടാക്കുന്നതിലെ അസൂയയാണത്രേ ഫാ. അനില്‍ ജോണിനും ഫാ. ജേക്കബ് സാമുവലിനും സഹിക്കാഞ്ഞത്. എന്തായാലും അച്ചന്മാരുടെ പടലപ്പിണക്കം കാരണം അലങ്കോലമായത് പുതുപ്പെണ്ണിന്റെ മന്ത്രകോടിയാണ്. അച്ചന്മാരുടെ തമ്മിലടിയെക്കുറിച്ച് സഭാ മേധാവികളോടു പറഞ്ഞിട്ട് ഒരു പ്രതികരണവും ഉണ്ടായില്ലെന്നു പറഞ്ഞ് വരന്റെ ജ്യേഷ്ഠന്‍ രാജേഷ്  കയ്പ്പന്‍ വിഹാഹ കൂദാശയിലെ മെമ്മറബിള്‍ മൊമന്റ്‌സ് എടുത്ത് സോഷ്യല്‍ മീഡിയയിലുമിട്ടു. എന്നിട്ട് എല്ലാ അച്ചന്മാര്‍ക്കും കൂടി ഒരു താക്കീതും നല്‍കി: മേലാല്‍ ഒരുത്തനും ഇമ്മാതിരി തെമ്മാടിത്തരം കാണിക്കരുത്. കര്‍ത്താവ് ചമ്മട്ടിയുമായി വന്നതുപോലെ ഇനി ഞങ്ങള്‍ വരും.

മെത്രാന്മാരുടെയും പുരോഹിതരുടെയും പീഡന വാര്‍ത്തകളും, വിവാഹ നടത്തിപ്പിന് വധുവിന്റെ കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട അച്ചന്റെ ധിക്കാരവും ഉള്‍പ്പെടെ ഓര്‍ത്തഡോക്‌സ് സഭയെ നാണംകെടുത്തുന്ന സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ചോദിക്കാനും പറയാനും ആരുമില്ലാത്ത വിധം സഭയില്‍ മെത്രാച്ചന്മാരുടെയും വികാരിമാരുടെയും  തന്നിഷ്ടവും പാരവയ്പും സീനിയോറിട്ടി കളിയും തുടരുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. ഇത്തരക്കാര്‍ക്കെതിരെ മലങ്കര സഭാധ്യക്ഷന്‍ നടപടികള്‍ക്ക് ഒരുങ്ങിയാല്‍ മെത്രാച്ചന്മാര്‍ ഒന്നടങ്കം അതു പൊളിക്കുമെന്ന അവസ്ഥയാണ് സഭയില്‍. ഇവര്‍ക്ക് മൂക്കുകയറിടാന്‍ കാതോലിക്കാ ബാവയ്ക്ക് ശക്തി പകര്‍ന്നില്ലെങ്കില്‍ ഇതല്ല, ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്ന് സഭാസ്‌നേഹികള്‍ പറയുന്നു.

Readers Comment

Add a Comment