Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ഭരണകാര്യവും രാഷ്ട്രീയവുമാകെ ചില ഉണ്ടകളെ ചുറ്റിപ്പറ്റിയായിരിക്കുന്നു! പോലീസ് സുരക്ഷിതമായി സൂക്ഷിക്കേണ്ട ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായ സംഭവം സംബന്ധിച്ച കൺട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലിൻറെ റിപ്പോര്‍ട്ട് വെറും ഉണ്ടയില്ലാ വെടിയാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സംശയം മാറാത്തത് ജനങ്ങള്‍ക്കാണ്. യഥാര്‍ത്ഥത്തില്‍ പോലീസില്‍ സംഭവിക്കുന്നത് എന്താണ്? സി.എ.ജി, ക്രൈംബ്രാഞ്ച്, ആഭ്യന്തര വകുപ്പ് സെക്രട്ടറി... ഒന്നും അത്ര മോശക്കാരല്ല. പക്ഷേ, ഓരോരുത്തരും പറയുന്നതില്‍ പൊരുത്തക്കേടുകളുണ്ട്. അതിന്റെ രഹസ്യമെന്തെന്ന് ആര് വ്യക്തമാക്കും?
തോക്കുകളും ഉണ്ടകളും കാണാതായതിൻറെ കണക്കു മാത്രമല്ല ദിവസങ്ങള്‍ക്കു മുന്‍പ് സി.എ.ജി നിയമസഭയില്‍ വെച്ചത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് വകുപ്പിൻറെ ഫണ്ട് തിരിച്ചുമറിച്ച് നടത്തിയ ഇടപാടുകളും, ആഡംബര വാഹനങ്ങളും ഉപകരണങ്ങളും വാങ്ങിയതില്‍ നടന്ന ക്രമക്കേടുകളുമെല്ലാം സി.എ.ജി പുറത്തുവിട്ടു. സി.ബി.ഐ, എന്‍.ഐ.എ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം പതിയെ ആയുധമെടുക്കുമ്പോഴേക്കും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടു! അന്വേഷണം നടത്തിയത് ആഭ്യന്തര വകുപ്പ് സെക്രട്ടറി! കട്ട മുതലിൻറെ കണക്കെടുക്കാന്‍ കള്ളനെ ചുമതലപ്പെടുത്തുന്നതു പോലെയല്ലേ, ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആ വകുപ്പിന്റെ സെക്രട്ടറി തന്നെ അന്വേഷിക്കുന്നത്?
അന്വേഷണം നടത്തിയ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെല്ലാം തികച്ചും പ്രതീക്ഷിതം. ആഭ്യന്തര വകുപ്പില്‍ ഒരു കുഴപ്പവുമില്ല! ആകെ സംഭവിച്ചത്, തോക്കുകള്‍ വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമ്പോള്‍ കണക്കുകള്‍ രേഖപ്പെടുത്തുന്നതില്‍ സംഭവിച്ച അല്ലറചില്ലറ പിഴവുകള്‍ മാത്രം! ഒത്തു നോക്കിയപ്പോള്‍ എല്ലാം കറക്ട്. റിപ്പോര്‍ട്ടിന് കുറച്ച് വിശ്വാസ്യത കിട്ടിക്കോട്ടെ എന്നു കരുതിയാകും, പൊലീസിലെ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിൻറെ കണക്കു രേഖപ്പെടുത്തുന്നതില്‍ 1994 മുതല്‍ ഇത്തരത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നു കൂടി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ശരി, തോക്കുകള്‍ യഥാസ്ഥാനങ്ങളില്‍ത്തന്നെ സുരക്ഷിതമായി ഉണ്ടെന്നിരിക്കട്ടെ. അപ്പോള്‍, ബെഹ്‌റയ്ക്കും എ.ഡി.ജി.പിമാര്‍ക്കും വില്ലകള്‍ പണിതതോ? എസ്.ഐ മുതല്‍ ഡിവൈ.എസ്.പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ അനുവദിച്ച തുകയായിരുന്നില്ലേ അത്? ഓ, അതോ? അതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ല. ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ തുക നേരത്തേ അനുവദിച്ചിരുന്നെങ്കിലും അതിനിടെ നിര്‍മ്മാണച്ചെലവ് കൂടിയതുകൊണ്ട് അന്ന് പദ്ധതി നടപ്പാക്കിയില്ല. ആ തുക നഷ്ടപ്പെടുമെന്നു കണ്ടപ്പോള്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ ബുദ്ധിപരമായി നടത്തിയ ഒരു നീക്കമാണ് ഡി.ജി.പിമാര്‍ക്കും എ.ഡി.ജി.പിമാര്‍ക്കും വില്ലകള്‍ പണിയുക എന്നത്! ഇതല്ലേ സാക്ഷാല്‍ പോലീസ് ബുദ്ധി? ഇതിനെത്തന്നെയല്ലേ കട്ടവനെ കിട്ടിയില്ലെങ്കില്‍.... എന്ന പതിവു പരിപാടി?
സംസ്ഥാനത്ത് അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ക്ക് ജീപ്പ് ഇല്ലെന്നിരിക്കെ അതിന് അനുവദിച്ച പണമെടുത്ത് ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നായിരുന്നല്ലോ സി.എ.ജിയുടെ കണ്ടെത്തല്‍? ഓപ്പറേഷണല്‍ വിഭാഗത്തിലുള്ള വാഹനങ്ങള്‍ ക്രൈംബ്രാഞ്ചിനും ആവശ്യമുണ്ട്. സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയല്ല! ആഭ്യന്തര സെക്രട്ടറിയുടെ ഈ കണ്ടെത്തല്‍ കേട്ടിട്ട് വല്ലതും പിടികിട്ടിയോ? പോലീസിനു ജീപ്പ് വാങ്ങാനുള്ള പണമെടുത്ത് ലോക്‌നാഥ് ബെഹ്‌റ സ്വന്തമായി ജീപ്പ് കോംപസ് വാഹനം വാങ്ങിയതും, മറ്റൊരെണ്ണം ഡി.ജി.പിയുടെ പേരില്‍ത്തന്നെ വാങ്ങി സംസ്ഥാന ചീഫ് സെക്രട്ടറിക്കു സമ്മാനിച്ചതും ശരിയോ എന്നാണ് ചോദിച്ചത്. അതേക്കുറിച്ച് റിപ്പോര്‍ട്ടില്‍ മിണ്ടാട്ടമില്ല.
സി.എ.ജി റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങള്‍ക്ക് മറുപടി ബോധിപ്പിച്ചു കൊള്ളാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്ന നിയമസഭയുടെ പബ്‌ളിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ ഭരണകക്ഷി അംഗങ്ങള്‍ക്കാണ് ഭൂരിപക്ഷം. ബാക്കിയുള്ളവരുടെ വായടപ്പിക്കാന്‍ ആഭ്യന്തര വകുപ്പു സെക്രട്ടറിയുടെയും ക്രൈംബ്രാഞ്ചിൻറെയും അന്വേഷണ- പരിശോധനാ റിപ്പോര്‍ട്ടുകള്‍ ധാരാളം. പക്ഷേ, പ്രതിപക്ഷത്തിൻറെ വായ് മൂടിക്കെട്ടുമ്പോള്‍, സത്യത്തിന്റെ കുംഭം തുറന്നുതന്നെയിരിക്കും.
23.71°C








