Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിലെ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി ഇന്നു രണ്ടാഴ്ച തികയുമ്പോഴും ദുരൂഹതയ്ക്കു വിരാമമില്ല. ഇതേപ്പറ്റി അറിവില്ലെന്നു ജലവിഭവ–വനം മന്ത്രിമാർ ആവർത്തിക്കുന്നു. മുഖ്യമന്ത്രി മൗനം തുടരുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയ് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലാണ്.
ഈ മാസം ഒന്നിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ചേംബറിൽ നടന്നതായി പറയുന്ന യോഗത്തിന്റെ മിനിറ്റ്സ് ഇതുവരെ പുറത്തു വന്നിട്ടില്ല. ജോസിനു പുറമേ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ, മുൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു എന്നാണു വിവരം.
യോഗത്തിന്റെ മിനിറ്റ്സ് കണ്ടെന്നാണു മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത്. യോഗം നടന്നിട്ടില്ലെന്നു വാദിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനാകട്ടെ ശശീന്ദ്രൻ പരാമർശിച്ച മിനിറ്റ്സിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. സഭയിൽ പറഞ്ഞതു ശശീന്ദ്രൻ തിരുത്തിയിട്ടുമില്ല.
2 സംസ്ഥാനങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ഗൗരവമേറിയ പ്രശ്നത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഉത്തരവ് ഭരണ നേതൃത്വത്തിന്റെ അറിവില്ലാതെ ഉദ്യോഗസ്ഥർ ഇറക്കുമോ എന്ന സംശയം ബലപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ മൗനവും മന്ത്രിമാരുടെ പരസ്പരവിരുദ്ധ പ്രസ്താവനകളും. ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തടിയൂരുകയാണെന്ന ആക്ഷേപവുമുണ്ട്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യജീവി ബോർഡിന്റെയും അനുമതിയില്ലാതെ മരം മുറിക്കാൻ അനുമതി നൽകാൻ കേരളത്തിനു കഴിയില്ല. തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്തു കിട്ടുമ്പോൾ മാത്രമാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞത് എന്ന നിലപാടിൽ തുടരുകയാണ് സർക്കാർ. എന്നാൽ മുഖ്യമന്ത്രിയുടെ പരിധിയിൽപ്പെട്ടതാണ് സംസ്ഥാനാന്തര നദീജല വിഷയം. അദ്ദേഹം അറിയാതെ ഒരു ഉദ്യോഗസ്ഥന് തീരുമാനമെടുക്കാനോ ഉത്തരവിറക്കാനോ കഴിയുമോ എന്ന സംശയത്തിനും മറുപടിയില്ല.
വിവാദ ഉത്തരവിന് അനുബന്ധമായി ടി.കെ.ജോസിനു നൽകിയ കത്തിലാണ് അദ്ദേഹത്തിന്റെ ചേംബറിൽ ഈ മാസം 1 ന് ചേർന്ന യോഗത്തെക്കുറിച്ചു ബെന്നിച്ചൻ തോമസ് പരാമർശിക്കുന്നത്. യോഗം ചേരാതെ അങ്ങനെയൊരു പരാമർശം നടത്തുമോ ?.
ഉത്തരവിറങ്ങിയ ദിവസം മുതൽ ഇന്നലെ വരെ ഫെയ്സ്ബുക്കിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ 12 കുറിപ്പുകളാണു പോസ്റ്റ് ചെയ്തത്. മരംമുറി ഉത്തരവു സംബന്ധിച്ച് ഇതിലെങ്ങും പരാമർശിച്ചിട്ടില്ല. മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിക്കാൻ തയാറായിട്ടില്ല. മുഖ്യമന്ത്രി വൈകിട്ടു നടത്തിയിരുന്ന പത്രസമ്മേളനം മുടങ്ങിയിട്ട് നാളെ ഒരു മാസം തികയും
23.71°C








