Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊടകര കുഴൽപ്പണ കേസ് അടക്കം പാർട്ടി വലിയ ആരോപണങ്ങൾ നേരിടുന്നതിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. വിവാദങ്ങൾ ഒന്നിനുപുറകെ ഒന്നായി വരുകയും കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വം സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.കൊടകര കുഴൽപ്പണക്കേസ്, സികെ ജാനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദം, തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര്, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം തുടങ്ങിയ കാര്യങ്ങളിൽ സുരേന്ദ്രൻ ദേശീയ നേതാക്കൾക്ക് വിശദീകരണം നൽകേണ്ടിവരുമെന്നാണ് വിവരം. മഞ്ചേശ്വരത്തെ ബിഎസ്ബി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ തുടർ നടപടികളെക്കുറിച്ചും കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തും. കോഴക്കേസുകൾ ഒന്നിനു പുറകെ ഒന്നായി പുറത്തായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രൻ തെറിക്കാനുള്ള സാധ്യതയും കൂടി.
കോർകമ്മിറ്റിയംഗവും വൈസ് പ്രസിഡന്റുമായ എ എൻ രാധാകൃഷ്ണനുൾപ്പെടെയുള്ളവരെയാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. അടുത്ത് നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പുറത്താകാൻ സാധ്യതയുള്ളതിനാൽ വീണ്ടും പാർട്ടി അധ്യക്ഷനാകാനുള്ള ശ്രമം വി മുരളീധരനും തുടങ്ങിയതായാണ് സൂചന.
ഞായറാഴ്‌ച ചേർന്ന കോർകമ്മിറ്റിയിൽ രാധാകൃഷ്ണനും കൃഷ്ണദാസും എം ടി രമേശും ശക്തമായ ആക്രമണമാണ് സുരേന്ദ്രനും മുരളീധരനുമെതിരെ നടത്തിയത്. ഇതോടെ പാർട്ടിയിലും സുരേന്ദ്രൻ ഒറ്റപ്പെടുകയായിരുന്നു. സ്വന്തം പക്ഷത്തുള്ള ജോർജ് കുര്യനടക്കമുള്ളവർക്ക് പ്രതിരോധിക്കാനുമായില്ല. സുരേന്ദ്രനെ രക്ഷിക്കാൻ എന്തുകൊണ്ട് രംഗത്തിറങ്ങിയില്ലെന്ന് മുരളീധര പക്ഷം ചോദിച്ചു. ‘ പണം വിതരണം ചെയ്യുമ്പോൾ ഞങ്ങളോട് ആലോചിച്ചിരുന്നുവോ ? ’ എന്ന മറുചോദ്യമായിരുന്നു കൃഷ്ണദാസ് പക്ഷത്തുള്ളവർ ഉയർത്തിയെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിക്കാൻ ഇ ശ്രീധരൻ, സി വി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യത്തിൽ നിയമിച്ചിരുന്നു.ഇവർ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്.
അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതാണ് കുറ്റമെങ്കിലും സുന്ദരയുടെ മൊഴിയനുസരിച്ച് തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളിലും സുരേന്ദ്രനും അടുത്ത സുഹൃത്ത് സുനിൽ നായിക്, മഞ്ചേശ്വരത്തെ സുരേഷ് നായിക്, അശോക്‌ഷെട്ടി എന്നിവരും പ്രതികളാകും.
സുരേന്ദ്രനുവേണ്ടി സുനിൽ നായിക്കിന്റെ നേതൃത്വത്തിലാണ് പണം നൽകിയതും തട്ടിക്കൊണ്ടുപോയതും. സുന്ദരയുടെ അമ്മയോടൊപ്പം വാണിനഗറിലെ വീട്ടിൽ സുനിൽ നായികും മറ്റുള്ളവരും നിൽക്കുന്ന ചിത്രവും തെളിവായുള്ളതും സുരേന്ദ്രനെ വെട്ടിലാക്കി. സുരേന്ദ്രനെതിരെ കാസർകോട് ലഭിച്ച ശക്തമായ തെളിവുകൾ കൊടകര കുഴൽപ്പണക്കേസിലും സഹായമാകുമെന്നാണ് സൂചന. . മഞ്ചേശ്വരത്തെ കേസിൽ സുനിൽ നായിക്കിനുള്ള പങ്കാളിത്തമാണ് ഇതിന് ബലമാകുക.
ചുരുക്കത്തിൽ കേരളത്തിലെ സംഭവങ്ങളും വിവാദങ്ങളും ദേശീയ തലത്തിൽ ചർച്ചയാവുന്ന പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. കേരളത്തിലെ വിവാദങ്ങളിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പിലെ തോൽവിയും തുടർന്നുണ്ടായ ഗുരുതര ആരോപണങ്ങളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് പരിക്കേൽപിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.പാർട്ടിക്ക് കേരളത്തിൽ നേട്ടം ഉണ്ടാക്കാനായില്ല എന്നുമാത്രമല്ല ദേശീയതലത്തിലും നാണക്കേടുണ്ടാക്കിയ സുരേന്ദ്രനുൾപ്പടെ നേതൃത്വത്തലത്തിൽ വൻ അഴിച്ചുപണിയുണ്ടാകും എന്ന സൂചനയാണ് ലഭിക്കുന്നത്.
24.57°C








