Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കാന്‍ വീടിനുള്ളില്‍ കയറരുതെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. കൂടാതെ വോട്ടിംഗ് ദിവസം ഒരു ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡി.ജി.പിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും.
കൊവിഡ് കാലമായതിനാല്‍ സമ്മതിദായകരെ കാണാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയണമെന്നില്ല. അതിനാല്‍ വോട്ടര്‍മാരുടെ ഭവനസന്ദര്‍ശനമെന്ന് പറഞ്ഞ് വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നത് ഒഴിവാക്കണം. രോഗം വ്യാപിക്കുന്ന കാലമായതിനാല്‍ വീടിനു പുറത്തുവെച്ച് നിശ്ചിത അകലം പാലിച്ച് വോട്ടഭ്യര്‍ത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. വോട്ട് അഭ്യര്‍ഥിച്ചശേഷം വോട്ടര്‍ സ്ലിപ്പ് പുറത്ത് വെച്ചിട്ട് പോയാല്‍ മതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തിലാണ് ഈ നിബന്ധനകളുള്ളത്.
അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പൊതുപ്രചരണപരിപാടികള്‍ സംഘടിപ്പിക്കാമെന്നും കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ അംഗസംഖ്യ അഞ്ച് പേരില്‍ കൂടാന്‍ പാടില്ല.
കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം പൊതുയോഗങ്ങള്‍ നടത്തണം. മുമ്പത്തെ പോലെ സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ പാടില്ല. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് അണികള്‍ കൂട്ടത്തോടെ സ്ഥാനാര്‍ത്ഥിയെ പിന്തുടരാന്‍ പാടില്ലെന്നും സ്ഥാനാര്‍ത്ഥിയുള്‍പ്പടെ രണ്ട് പേരേ മാത്രമേ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കയുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടക്കുന്ന പോളിംഗ് ബൂത്തിലും ചില മാനദണ്ഡങ്ങള്‍ പാലിക്കണം. നേരത്തേ ബൂത്തില്‍ നാല് വോട്ടര്‍മാര്‍ വരെ ഒരേ സമയം കയറാമെന്നായിരുന്നു. ഇപ്പോള്‍ അത് മൂന്നായി ചുരുക്കിയിട്ടുണ്ട്. ഏജന്റുമാരായി ബൂത്തില്‍ ആകെ 10 പേര്‍മാത്രമേ പാടുള്ളൂവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് പടരുന്ന സാഹചര്യമായതിനാല്‍ പോളിംഗ് ബൂത്തുകളില്‍ സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് കോടി അധികമായി കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും. തെരഞ്ഞെടുപ്പ് കുറച്ച് ദിവസം നീട്ടി വെയ്ക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കമ്മീഷന്‍ ഈ ആഴ്ച പരിഗണിക്കുമെന്നാണ് സൂചനകള്‍.
23.71°C








