Breaking News
- ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്കിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
Your Comment Added Successfully!

കോഴിക്കോട് ജില്ലയിൽ സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ്. സംസ്ഥാനത്തിനു പുറത്ത് നിന്നും രോഗലക്ഷണങ്ങളുമായി എത്തിയ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്നതിനിടയിൽ നവംബർ 16 ന് അയച്ച രക്തസാംപിളിലാണ് സിക രോഗബാധ കാണുന്നത്. പിന്നീട് ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവായി. ഈ സ്ത്രീക്ക് ഇതിനകം അസുഖം ഭേദമാകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സിക വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് 652 വീടുകളിൽ സർവേ നടത്തുകയും പ്രദേശത്തെ കൊതുകിൻ്റെ സാന്ദ്രതയെ കുറിച്ച് പഠനം നടത്തി കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സോണൽ എൻ്റമോളജി യൂണിറ്റും ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റും നടത്തിയ പഠനത്തിൽ ഈഡിസ് ആൽബൊ പിക്റ്റസ് വർഗത്തിൽ കൊതുകുകളെയാണ് ഈ പ്രദേശത്ത് കണ്ടെത്താനായത്. പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ ഇവിടെ രണ്ട് തവണ ഫോംഗിംഗ് നടത്തുകയും കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് തുടർച്ചയായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
ഈഡിസ് വർഗത്തിൽ പെട്ട കൊതുകുകൾ പരത്തുന്ന രോഗമാണ് സിക. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ വളരുന്ന ഇവ പകൽസമയത്താണ് കടിക്കുന്നത്. പനി, തടിപ്പുകൾ, തലവേദന , സന്ധിവേദന, കണ്ണിൽ ചുവപ്പ് തുടങ്ങിവയാണ് സികയുടെ ലക്ഷണങ്ങൾ. ഗർഭിണികളിൽ രോഗം ബാധിച്ചാൽ കുഞ്ഞിന് മൈക്രോ സെഫാലിയും (തല ചെറുതാകുന്ന അവസ്ഥ) മറ്റു അംഗവൈകല്യങ്ങളും ഉണ്ടായേക്കാം. ഗർഭഛിദ്രത്തിനും സാധ്യതയുണ്ട്. ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം.
കൊതുക് കടിയേൽക്കാതിരിക്കാനുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുകയാണ് സിക വരാതിരിക്കാൻ ചെയ്യേണ്ടത്. കൊതുകു തിരികൾ, ലേപനങ്ങൾ, കൊതുകുവലകൾ എന്നിവ ഉപയോഗിക്കാം. പരിസര ശുചിത്വം പാലിക്കുകയും കൊതുകുകൾ വളരാൻ സാധ്യതയുള്ള ഉറവിടങ്ങളായ ചിരട്ടകൾ, ചെടിച്ചട്ടികൾ, ഫ്രിഡ്ജിൻ്റെ ട്രേ, പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, വെള്ളം കെട്ടിക്കിടക്കുന്ന മറ്റു ഉറവിടങ്ങൾ എന്നിവ വീട്ടിൽ നിന്നും ചുറ്റുപാടിൽ നിന്നും നീക്കം ചെയ്യണം. ആഴ്ചയിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. കൊതുകുനിവാരണത്തിനായി പൊതുജനങ്ങൾ ആരോഗ്യ പ്രവർത്തകർക്കൊപ്പം യോജിച്ചു പ്രവർത്തിക്കണമെന്ന് ഡിഎംഒ അഭ്യർത്ഥിച്ചു.