Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവിൽ അനുപമ സ്വന്തം പിഞ്ചോമനയെ വീണ്ടെടുത്തു, നെഞ്ചോടു ചേർത്തു. അസാധാരണമായ കോടതി നടപടികളിലൂടെ കുഞ്ഞിനെ കുടുംബക്കോടതി ജഡ്ജിയുടെ ചേംബറിൽ എത്തിച്ച്, അവിടെവച്ചു തന്നെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് പെറ്റമ്മയ്ക്കു കൈമാറിയത്. പ്രസവിച്ച് മൂന്നാം നാൾ കൈവിട്ടുപോയ കുഞ്ഞിനെ മാറോടു ചേർത്ത് പങ്കാളി അജിത്കുമാറിനൊപ്പം കോടതിക്കു പുറത്തു വന്ന അനുപമ നിറകണ്ണുകളോടെ സന്തോഷം പങ്കുവച്ചു.
ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേതും അജിത്തിന്റേതുമാണെന്നു വ്യക്തമായതോടെ എപ്പോൾ കുഞ്ഞിനെ തിരികെ കിട്ടുമെന്നതായിരുന്നു ആകാംക്ഷ. കോടതി നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡിഎൻഎ പരിശോധനാ ഫലം അടങ്ങിയ സിഡബ്ല്യുസിയുടെ റിപ്പോർട്ട് ഗവ.പ്ലീഡർ എ.ഹക്കിം രാവിലെ തന്നെ കോടതിയിൽ നൽകി. കേസ് എത്രയും പെട്ടെന്നു പരിഗണിക്കണമെന്നാവശ്യപ്പെട്ട് അനുപമയും ഹർജി നൽകി. സർക്കാർ അഭിഭാഷകനും അതിനെ അനുകൂലിച്ചു. ഇതോടെയാണ് കോടതി അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിച്ചത്.
ഉച്ചയ്ക്ക് 2.30ന് കോടതി നിർദേശിച്ചതനുസരിച്ച് അനുപമയും അജിത്തും എത്തി ദത്തു നടപടികൾ റദ്ദാക്കാനുള്ള ഹർജി നൽകി. കുഞ്ഞിനെ ഉടൻ തന്നെ കോടതിയിലെത്തിക്കാൻ നിർദേശിച്ച കോടതി സിഡബ്ല്യുസി ചെയർപഴ്സൻ എൻ.സുനന്ദയെയും വിളിച്ചു വരുത്തി. പാളയം കുന്നുകുഴിയിലെ നിർമല ശിശു ഭവനിലായിരുന്ന കുഞ്ഞിനെ 3 മണിയോടെ ജഡ്ജി ബിജു മോഹന്റെ ചേംബറിൽ എത്തിച്ചു. അനുപമ, അജിത് എന്നിവരെയും സിഡബ്ല്യുസി ചെയർപഴ്സൻ, ശിശുക്ഷേമ സമിതി പ്രതിനിധി എന്നിവരെയും ചേംബറിലേക്കു വിളിപ്പിച്ചു.
ജനറൽ ആശുപത്രിയിൽനിന്നു ഡോക്ടറെത്തി പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്നു വിലയിരുത്തിയതോടെ കുഞ്ഞിനെ അമ്മയ്ക്കു കൈമാറാൻ ജഡ്ജി ഉത്തരവിട്ടു. ന്യായാധിപനെ സാക്ഷിയാക്കി കുഞ്ഞിനെ ഉടൻ കൈമാറുകയും ചെയ്തു. ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും പ്രതിക്കൂട്ടിലാക്കുന്ന ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ ഇന്നലെ കോടതിയിൽ സമർപ്പിച്ചില്ല.