Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുല്ലപ്പെരിയാർ വിഷയത്തിൽ അന്തിമതീർപ്പു വേഗത്തിലുണ്ടാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമഗ്രമായി പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുവരെ മേൽനോട്ട സമിതി നിർദേശിച്ച റൂൾ കർവ് തുടരും. ഇതോടെ, 30നു ജലനിരപ്പ് 142 അടിയായി ഉയർത്താനും തമിഴ്നാടിനു തടസ്സമുണ്ടാകില്ല.
അതേസമയം, നേരത്തെ പ്രളയസാഹചര്യവും മഴയും ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്ന കേരളം ഹർജികളിൽ അടിയന്തര ഉത്തരവ് ആവശ്യപ്പെടുന്നില്ലെന്നു നിലപാടെടുത്തു. ‘അടിയന്തര സാഹചര്യത്തിൽ മേൽനോട്ട സമിതി ഉചിതമായ തീരുമാനമെടുക്കുമെന്ന ഇടക്കാല ഉത്തരവു നിലനിൽക്കെ മറ്റു കാര്യങ്ങൾ ഉന്നയിക്കുന്നില്ല. പകരം, തമിഴ്നാടിന്റെ നിർദേശപ്രകാരമുള്ള റൂൾ കർവിന്റെ കാര്യത്തിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കണം’– കേരളം വാദിച്ചു.
ഡാം സുരക്ഷ, പരിപാലനം, ആളുകളുടെ ജീവനും സ്വത്തും തുടങ്ങി മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമഗ്രമായി പരിഗണിക്കും. ഇതിനായി പല ഹർജികളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന എല്ലാ വിഷയങ്ങളിലേക്കും കടക്കുമെന്നും കോടതി ഉറപ്പു നൽകി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സാക്കിയ ജാഫ്രി കേസ് ഉൾപ്പെടെ വാദം കേൾക്കൽ പകുതിയോളമായ 2 ഹർജികൾ തീർപ്പാക്കിയ ശേഷം മുല്ലപ്പെരിയാർ കേസിൽ അന്തിമവാദം കേൾക്കാമെന്നു ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് അറിയിച്ചു. ഡിസംബർ 10നാണ് കേസ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ വാദം കേൾക്കുന്ന മറ്റു കേസുകൾ നേരത്തെ പൂർത്തിയായാൽ മുല്ലപ്പെരിയാർ ഹർജികളും നേരത്തെ ലിസ്റ്റ് ചെയ്യും.
കേന്ദ്ര ജല കമ്മിഷനും മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കും വേണ്ടി ഒരേ ആൾ സുപ്രീം കോടതിയിൽ ഹാജരാകുന്നതിനെ കേരളം എതിർത്തു. 2014–ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം, മേൽനോട്ട സമിതിയിൽ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധിക്കു പുറമേ, കേരളത്തിന്റെയും തമിഴ്നാടിന്റെയും അംഗങ്ങളുണ്ടാകും. എന്നാൽ, ഇന്നലെ കോടതിയിൽ കമ്മിഷനും മേൽനോട്ട സമിതിക്കും വേണ്ടി ഐശ്വര്യഭാട്ടിയും അഡ്വക്കറ്റ് ഓൺ റിക്കോർഡായി അരവിന്ദ് കുമാർ ശർമയുമാണു ഹാജരായത്. ഇതാണു കേരളം ചൂണ്ടിക്കാട്ടിയത്. ഇതിനോടു കോടതിയും യോജിച്ചു.
28.73°C








