Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആത്മീയ ചികിത്സയുടെ മറവില്‍ വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വൈദ്യനും മന്ത്രവാദിയുമായ കറുകപുത്തൂര്‍ പള്ളിപ്പടി ഓടംപുള്ളി സെയ്ത് ഹസന്‍ തങ്ങളാണ്(34) പിടിയിലായത്. ചാലിശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. കറുകപുത്തൂര്‍ പള്ളിപ്പടിയിലുള്ള ഇയാളുടെ വീടിനോട് ചേർന്നുള്ള ചികിത്സാ മുറിയിൽ നിന്ന് ഗർഭ നിരോധന ഉറകളും മരുന്നുമൊക്കെ പോലീസ് കണ്ടെടുത്തു. ദാമ്പത്യ പ്രശ്നം, വന്ധ്യത , കുടുംബ പ്രശ്നം എന്നിവയ്ക്കെല്ലാം പരിഹാരമെന്ന ലേബലിലാണ് ഇയാൾ ചികിത്സ നടത്തിയത്.കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഇയാൾ ഒറ്റയ്ക്ക് മുറിയിൽ കയറ്റി ചികിത്സയും നടത്തിയിരുന്നു.
സ്ത്രീപീഡനം, മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കുടുംബ പ്രശ്‌നം തീര്‍ക്കാന്‍ എത്തിയ ചാലിശ്ശേരി സ്വദേശിനിയായ യുവതിയെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചതോടെയാണ് ഇയാള്‍ക്കെതിരെയുള്ള കൂടുതല്‍ കേസുകള്‍ പുറത്താകുന്നത്. മൂന്ന് തവണ പ്രതിയെ കാണാനെത്തിയ യുവതിയെ ഇയാൾ ചികിത്സയ്ക്കെന്ന് പറഞ്ഞ് മുറിയിൽ കയറ്റി വാതിലടച്ച് ലൈംഗിക താൽപര്യത്തോടെ സമീപിക്കുകയായിരുന്നു. തുടർന്ന് യുവതി വാതിൽ തുറന്ന് ഇയാളിൽ നിന്ന് വീട്ടിലേക്കോടി രക്ഷപ്പെട്ടു.
അക്രമത്തിനിരയായ യുവതി കൂടെയുണ്ടായിരുന്നവരോട് ഒന്നും പറയാതെയാണ് വീട്ടിലേക്ക് ഓടിയത്. തുടര്‍ന്ന് പൊലീസ് വീട്ടമ്മയുടെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം എന്നെഴുതിയ ബോര്‍ഡുവെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പൊലീസ് പിടിച്ചെടുത്ത് ബോര്‍ഡ് അഴിപ്പിച്ചിട്ടുണ്ട്.
ആത്മീയത ദുരുപയോഗം ചെയ്ത് പീഡനങ്ങളും തട്ടിപ്പുകളും നടത്തുന്ന വിരുതന്മാർ എല്ലാ സമുദായത്തിലുമുണ്ട്. എന്നാൽ എത്ര തവണ സാമ്പത്തികമായി പറ്റിക്കപ്പെട്ടാലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടാലും വീണ്ടും ഇത്തരം കള്ളനാണയങ്ങളുടെ അടുത്ത് പോവുന്നവരായി മാറുകയാണ് കേരളത്തിലെ അഭ്യസ്ത വിദ്യരായ അടിമ വിശ്വാസികൾ. പ്രാദേശിക തലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇത്തരത്തിൽ വ്യാജ ചികിത്സയും പ്രാർത്ഥനയും നടത്തി കുമിഞ്ഞു കൂടുന്ന അനധികൃത സമ്പാദ്യത്തെ കുറിച്ച് ഈ ആത്മീയ പരിവേഷങ്ങളോട് ആരും ചോദിക്കാനെത്തുന്നില്ല.. ചോദിക്കാനെത്തുന്നവരെ പണം നൽകിയും പോലീസിനെ സ്വാധീനിച്ചും ഇവർ മയക്കിയെടുക്കാറാണ് പതിവ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിൽ ഇന്ന് യഥാർഥ ദൈവങ്ങളെക്കാൾ ആൾദൈവങ്ങളുടെ നാടായി മാറുന്നു
23.82°C








