Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ഗവ. ലോ കോളജിലെ സായാഹ്ന എൽഎൽബി കോഴ്‌സ് അങ്ങനെ കെട്ടി പൂട്ടിച്ചു..സായാഹ്ന കോഴ്സുകൾ പാടില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരമാണ് നടപടി. ഈ ബാർ കൗൺസിൽ നിർദേശം സ്വകാര്യ നിയമ പഠന കോളേജുകളെ സഹായിക്കാനാണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു  ഇറക്കിയ ഉത്തരവിലാണ്  സായാഹ്ന കോഴ്സുകൾ അവസാനിപ്പിക്കാൻ തിരുവനന്തപുരം ഗവ. ലോ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകിയിരിക്കുന്നത്. 2020 മാർച്ച്  11  ഇൽ  റവന്യൂ സെക്രട്ടറിയായിരിക്കുമ്പോൾ  ഡോ. വേണു ഐ എ എസും ഇറക്കിയ ഉത്തരവിലൂടെ സംസ്ഥാനത്തു ഏതാണ്ട് ആയിരത്തിൽപരം കോടിരൂപയുടെ മരം മുറി നടന്നതെന്ന വിവാദ മരംമുറി ഇപ്പോഴും കത്തിനിൽക്കുമ്പോഴാണ് അടുത്ത തീവെട്ടി ഉത്തരവുമായി ഇദ്ദേഹം വീണ്ടും എത്തുന്നത്.

 2008ലെ നിയമ വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിച്ചാണ് അഡീഷണൽ  സ്വാശ്രയ (സായാഹ്ന) കോഴ്‌സ് നടത്തുന്നതെന്നാണ് കോഴ്‌സ് അവസാനിപ്പിക്കാനുള്ള കാരണമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.  എന്നാൽ ഇതേ നിയമം  സ്വാശ്രയ കോളേജായ പേരൂർക്കട ലോഅക്കാദമിക്ക് ബാധകവുമല്ല. കാരണം  ലോഅക്കാദമിയിലെ കോഴ്‌സ് നിർത്തലാക്കാൻ ഉത്തരവിൽ നിർദേശവുമില്ല.  മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ ജ്യേഷ്ഠൻ അന്തരിച്ച നാരായണൻ നായർ ഡയറക്ടറായിരുന്ന സ്ഥാപനമാണ് ലോ അക്കാദമി. ലോ അക്കാദമിയുടെ മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ നേതൃത്വത്തിലുള്ള സംഘം പാട്ട ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചപ്പോൾ  ഇതിനെതിരെ അന്വേഷണവും നടപടിയുമൊക്കെ ഇടതുസർക്കാർ പ്രഖ്യാപിച്ചുവെങ്കിലും കടലാസിൽ ഒതുങ്ങി.

 ലോ കോളേജിനേക്കാൾ അഞ്ചിരട്ടി ഫീസ് ഈടാക്കുന്ന അക്കാദമിയെ സഹായിക്കാനാണ് സർക്കാർ ലോകോളേജിലെ സായാഹ്ന കോഴ്സ് അവസാനിപ്പിച്ചത് എന്ന് വ്യക്തം.  ലോ അക്കാദമിയിൽ സായാഹ്നകോഴ്‌സ് നടത്തുന്നവർക്ക് മാത്രം എന്റോൾ ചെയ്യാൻ അനുമതി നൽകുന്നതിനെതിരെ ഗവ.ലോ കോളേജിലുള്ളവർ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സ്വാശ്രയകോളേജിന് സഹായകമാവുന്ന സർക്കാർ നടപടി.ജോലിത്തിരക്കിൽ റഗുലർ പഠനം സാധ്യമാകാതെ പോയവർക്കും പ്രായപരിധി കഴിഞ്ഞവർക്കും നിയമം പഠിക്കാനുണ്ടായിരുന്ന ഏക അവസരമാണ് ഇതോടെ ഇല്ലാതെയായത് .  ഇതിനെതിരെ പ്രതികരിക്കേണ്ടുന്ന വലതുപക്ഷ വിദ്യാർഥിസംഘടനകൾക്കു സമരം ചെയ്യാൻ ഇറങ്ങാൻ വണ്ടികൂലിക്കു പൈസ ഇല്ലത്രെ...

2014-15 അക്കാദമിക് വർഷത്തിലാണ് സായാഹ്ന എൽഎൽബി കോഴ്‌സുകൾ തിരുവനന്തപുരം ഗവ. ലോ കോളജിൽ പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ജനപ്രതിനിധികളും തലസ്ഥാനത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെ നിരവധി പേരാണ് നിയമപഠനത്തിനായി ഗവ. ലോ കോളജിൽ ചേർന്നതും പഠനാവസരം വിനിയോഗിക്കുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറും ആഴ്ചയിൽ മുപ്പത് മണിക്കൂറും ക്ലാസുകൾ വേണമെന്നാണ് നിയമ വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്. ഇതനുസരിച്ച് ശനിയാഴ്ച ഉൾപ്പെടെ പഠനം ക്രമീകരിച്ചാണ് ഗവ. ലോ കോളജിൽ അഡീഷണൽ  സ്വാശ്രയ കോഴ്‌സ് നടന്നിരുന്നത്.

എന്നാൽ ഗവ. ലോ കോളേജിൽ ഇങ്ങനെയല്ല പഠനം മുന്നോട്ട് പോകുന്നതെന്ന് കാട്ടി ബാർ കൗൺസിൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സ് അവസാനിപ്പിക്കാൻ തീരുമാനമെടുത്തതെന്നാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഈവനിംഗ് എൽഎൽബി കോഴ്‌സ് തുടർന്നാൽ അത് ഗവ. ലോ കോളേജിലെ റഗുലർ എൽഎൽബി കോഴ്‌സുകളെയും ബാധിക്കുമെന്നാണ് വാദം.  

 കേരളത്തിൽ രണ്ട് ലോ കോളജുകളിലാണ്  ഈവനിംഗ് എൽഎൽബി കോഴ്‌സുകൾ നടത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളജിലും സ്വകാര്യ സ്വാശ്രയ ലോ കോളേജ് ആയ പേരൂർക്കട ലോ അക്കാദമി ലോ കോളജിലും. രണ്ട് ലോ കോളജുകളിലും ബാധകമായത് ഒരേ ചട്ടം, ഒരേ നിയമം. ലോ അക്കാദമി ലോ കോളജിൽ പാലിക്കുന്ന അതേ സമയക്രമം തന്നെയാണ് ഗവ. ലോ കോളജിലും. എന്നിട്ടും എന്തുകൊണ്ട് ഗവ. ലോ കോളജിലെ കോഴ്‌സ് മാത്രം അവസാനിപ്പിക്കാൻ തീരുമാനമെടുത്തുവെന്നതാണ് ചോദ്യം.  

 കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ലോ അക്കാദമിയിലെ സായാഹ്ന എൽഎൽബി കോഴ്‌സ് പാസായവർക്ക് അഭിഭാഷകരായി എന്റോൾ ചെയ്യാം. ഇതേ സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഗവ. ലോ കോളജിൽ നിന്ന് സായാഹ്ന എൽഎൽബി കോഴ്‌സ് പഠിച്ചിറങ്ങിയവർക്ക് അഭിഭാഷകരായി എന്റോൾ ചെയ്യാനാവില്ലെന്ന ഇരട്ട നീതി നിലനിൽക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദ ഉത്തരവ്. പുതിയ ഉത്തരവ് ലോ അക്കാദമിയിലേക്ക് വിദ്യാർഥികളുടെ ഒഴുക്കിന് വഴി വയ്ക്കും. കുന്നുകുഴിയിലെ സരസ്വതിയേക്കാൾ പേരൂർക്കടയിലെ ലക്ഷ്മിയാണ് കണ്ണുമൂടികെട്ടിനിൽക്കുന്ന  നീതിദേവതക്ക് ഇഷ്ടം

Readers Comment

Add a Comment