Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന് ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

ജം-ഇത്തുൽ ഇസ്ലാമിയ എന്ന തീവ്രവാദ സംഘടന ഒരു ബിജെപി നേതാവിനെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് തൊഴിയൂർ സുനിൽ വധക്കേസിൽ പിടിയിലായ പ്രതികളുടെ വെളിപ്പെടുത്തൽ. മലപ്പുറം കൊളത്തൂരിൽ മോഹന ചന്ദ്രൻ എന്നയാളെയാണ് 1995-ൽ കൊലപ്പെടുത്തിയതെന്നാണ് ജം-ഇയത്തുൽ ഇസ്ലാമിയ അംഗങ്ങളായ പ്രതികൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. 1995 ഓഗസ്റ്റ് 19-നാണ് മോഹന ചന്ദ്രൻ മരിക്കുന്നത്. അപകടത്തിലാണ് ഇയാൾ മരിച്ചതെന്നാണ് ഇതുവരെ കരുതിയിരുന്നത്.
രാത്രി കടയടച്ച് ഭാര്യവീട്ടിലേക്ക് സൈക്കിളിൽ പോകുന്ന വഴി മോഹന ചന്ദ്രനെ ചെമ്മലശ്ശേരി എന്ന സ്ഥലത്ത് തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകട മരണമാണെന്ന് കരുതി മലപ്പുറം ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. തെളിവില്ലാത്തതിനാൽ 2006-ൽ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മോഹന ചന്ദ്രനെ ജം-ഇയത്തുൽ ഇസ്ലാമിയ തലവനായ സെയ്തലവിയുടെ നേതൃത്വത്തിൽ ജീപ്പിടിച്ച് വീഴ്ത്തി കൊലനടത്തുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തൊഴിയൂർ സുനിൽ കേസിലും ഉൾപ്പെട്ട ഈ ജീപ്പ് 25 വർഷത്തിന് ശേഷം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സുനിൽ വധക്കേസിൽ രണ്ട് പേരെ കൂടി ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി ഉസ്മാൻ (54), തൃശൂർ അഞ്ചങ്ങാടി സ്വദേശി യൂസഫലി (52) എന്നിവരാണ് പിടിയിലായത്. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തതിലൂടെയാണ് മറ്റൊരു കൊലാപതകത്തിന്റെ ചുരളഴിയുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വിവിധയിടങ്ങളിൽ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതികൾ. 25 വർഷം മുമ്പ് നടന്ന തൊഴിയൂർ സുനിൽ വധക്കേസിൽ സിപിഎം പ്രവർത്തകരെയാണ് പോലീസ് ആദ്യം പിടികൂടിയത്.
വിചാരണ കോടതി സിപിഎം പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയും നാല് വർഷത്തോളം ഇവർ തടവിൽ കഴിയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം നടന്ന പുനഃരന്വേഷണത്തിൽ ജം-ഇയത്തുൽ ഇസ്ലാമിയ എന്ന തീവ്രവാദ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയുണ്ടായി. തുടർന്ന് കഴിഞ്ഞ ദിവസം കേസിലെ മുഖ്യ പ്രതിയെ അടക്കം 25 വർഷത്തിന് ശേഷം പിടികൂടിയിരുന്നു.